ലണ്ടൻ : 2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ബാരോ ആൻഡ് ഫർണസിലെ പാർലമെന്റ് സ്ഥാനാർത്ഥിയായി ക്രോയ്ഡൺ ബ്രോഡ് ഗ്രീൻ വാർഡ് കൗൺസിലറും മലയാളിയുമായ മഞ്ജു ഷാഹുൽ-ഹമീദിനേയും പരിഗണിക്കുന്നതായി റിപ്പോർട്ട്. ക്രോയ്ഡണിൽ താമസിക്കുന്ന മലയാളിയായ മഞ്ജു ഇപ്പോൾ ക്രോയ്ഡണിലെ ബ്രോഡ് ഗ്രീൻ വാർഡിലെ കൗൺസിലറാണ്. മുമ്പ് 2014/2015 കാലത്ത് ക്രോയ്‌ഡോണിന്റെ മേയറായിരുന്നു. ക്രിസ് ആൾട്രീ, ട്രിസ് ബ്രൗൺ, എറിക്ക ലൂയിസ്, മിഷേൽ സ്‌ക്രോഗാം, മഞ്ജു ഷാഹുൽ-ഹമീദ് എന്നിവരും മത്സരാർത്ഥികളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക ലേബർ പാർട്ടി ഓഫ് ബാരോ ആൻഡ് ഫർണസ് സ്ഥിരീകരിച്ചു.
ബാരോയിൽ കൺസർവേറ്റീവുകളിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ലേബർ.
ബാരോ ആൻഡ് ഫർനെസ് ലേബർ പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന ക്രിസ് ആൾട്രീ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇത്തവണയും അദ്ദേഹം നാമനിർദ്ദേശത്തിനായി ശ്രമിക്കുന്നുണ്ട്. മുതിർന്ന രാഷ്ട്രീയ പത്രപ്രവർത്തകൻ മൈക്കൽ ക്രിക്കാണ് മഞ്ജു ഷാഹുൽ ഹമീദിന്റെ പേര് മുന്നോട്ട് വച്ചത്. ലേബറിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് ലോക്കൽ ബ്രാഞ്ചിലെ അംഗങ്ങൾക്കാണ്. നിലവിലെ യുകെ പാർലമെന്റ് 2024 ഡിസംബർ 17 ചൊവ്വാഴ്‌ച സ്വയമേവ പിരിച്ചുവിടും. അടുത്ത യുകെ പൊതുതെരഞ്ഞെടുപ്പ് 2025 ജനുവരി 24-ന് ശേഷമായിരിക്കും നടക്കുക. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ വിജയം നേടാനാകുമെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നത്.