ലണ്ടൻ : ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റ കണക്കുപ്രകാരം 2022 ൽ മാത്രം ബ്രിട്ടനിലേക്ക് കുടിയേറിയത് 606,000 പേരാണ് . 2021 ൽ ഇത് 504,000 ആയിരുന്നു. റഷ്യൻ അധിനിവേശം നരിടുന്ന യുക്രെയിനിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ബ്രിട്ടനിലേക്ക് എത്തിയത്. 114,000 പേർ. ഹോങ്കോംങ്ങിൽ നിന്നും കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയത് 52,000 പേരാണ്. അനധികൃത മാർഗത്തിലൂടെ രാജ്യത്തെത്തി അഭയാർഥിയായി പരിഗണിക്കപ്പെടാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർ മാത്രം 172,758 പേരുണ്ട്. ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെനറിക് ആണ് ഇതുസംബന്ധിച്ച കണക്കുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്.
വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയവരും അവരുടെ ജീവിത പങ്കാളിയും കുട്ടികളും അടങ്ങുന്ന ആശ്രിതരുമാണ് കുടിയേറ്റക്കാരുടെ കണക്കിൽ ഏറ്റവും അധികമുള്ളത്. സർക്കാരിന്റെ കണക്കനുസരിച്ചു നിലവിൽ 680,000 വിദേശ വിദ്യാർഥികളാണ് ബ്രിട്ടനിൽ പഠനത്തിനായി എത്തിയിട്ടുള്ളത്. ഇതിൽ 315,000 പേർ മാസ്റ്റേഴ്സിനായി എത്തിയിട്ടുള്ളവരാണ്. ഇവരിൽ നല്ലൊരു ശതമാനത്തിന് ആശ്രിതരായുള്ളവർ കൂടെയുണ്ട്. കഴിഞ്ഞവർഷം മാത്രം 135,788 ആശ്രിത വിസകളാണ് ബ്രിട്ടനിലേക്ക് അനുവദിച്ചത്. അനിയന്ത്രിതമായ കുടിയേറ്റ കണക്ക് പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടിക്ക് സർക്കാർ തയ്യാറായേക്കുമെന്നാണു റിപ്പോർട്ടുകൾ.