ഡബ്ലിൻ : അയര്‍ലൻഡില്‍ ആഞ്ഞുവീശിയ ഡെബി കൊടുങ്കാറ്റ് നാശം വിതച്ചു. ഡബ്ലിന്‍, കില്‍ഡെയര്‍, പോര്‍ട്ട് ലീഷ്, ലൗത്ത്, മീത്ത്, വിക്ലോ, ഓഫാലി, വെസ്റ്റ്മീത്ത്, ക്ലെയര്‍, കെറി, ലിമെറിക്ക്, ടിപ്പററി, ഈസ്റ്റ് ഗാല്‍വേ, സൗത്ത് റോസ്‌കോമണ്‍ എന്നീ കൗണ്ടികളിലാണ് പ്രധാനമായും തിങ്കളാഴ്ച രാവിലെ കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകിയതിനാല്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. കാറ്റുമൂലം ചില വിമാന സര്‍വീസുകളും റദ്ദാക്കി. രാജ്യത്ത് ഒന്നേകാല്‍ ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് കാറ്റുമൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
വിവിധയിടങ്ങളില്‍ കനത്ത കാറ്റ് കൃഷിനാശമുണ്ടാക്കി. ഡബ്ലിൻ ബസ്, ഐറിഷ് റെയില്‍ എന്നിവ രാവിലെ സര്‍വീസ് നിര്‍ത്തിവച്ചു. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശപ്രകാരം വൈകിയാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഗതാഗതം തടസപ്പെട്ടതിനാല്‍ എല്ലായിടത്തും ഹാജര്‍നില കുറവായിരുന്നു. ശക്തമായ കാറ്റിനൊപ്പം അള്‍സ്റ്ററില്‍ കനത്ത മഴ പെയ്തതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രാജ്യത്തുടനീളം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് ജനങ്ങള്‍ കൃത്യമായി പാലിച്ചതിനാല്‍ എങ്ങും ആളപായം ഉണ്ടായില്ല.