ഗാസ : ഇസ്രായേല്‍ പലസ്‌തീൻ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി. കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ് പറഞ്ഞു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. പ്രവേശന കവാടത്തില്‍ ഉഗ്ര സ്ഫോടനം നടന്നു. 40000 ലധികം പേരാണ് അല്‍ ശിഫയില്‍ അഭയം തേടിയിരിക്കുന്നത്. അല്‍ ഖുദ്സ് ആശുപത്രിയില്‍ ഐസിയുവിന് നേരെ ആക്രമണമുണ്ടായി. 12 ആശുപത്രികള്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രയേല്‍ ആശുപത്രിക്ക് സമീപം ടാങ്കുകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.