റിയാദ് : റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാര്‍ക്കില്‍ അരേങ്ങറിയ വിവിധ രാജ്യങ്ങളുടെ വാരാഘോഷങ്ങളില്‍ ശ്രദ്ധേയമായി കേരളീയ കലാവിരുന്ന്. ആദ്യ ആഴ്ച ഇന്ത്യക്കായിരുന്നു പരിപാടികളുടെ ചുമതല. ‘ഇന്ത്യ വീക്കില്‍’ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറി. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും കാണികളെ ആവേശംകൊള്ളിച്ചതും കേരളത്തിന്റെ വിവിധ കലാപരിപാടികളായിരുന്നെന്ന് പ്രോഗ്രാം കോഓഡിനേഷൻ മാനേജര്‍ വിഷ്‌ണു വിജയൻ പറഞ്ഞു.
വര്‍ണശബളമായ ഘോഷയാത്രകള്‍ കാണികളെ ആകര്‍ഷിച്ചു. ദിവസം രണ്ടുതവണ സുവൈദി പാര്‍ക്കിനെ ഘോഷയാത്രകള്‍ വലം വെച്ചു. കഥകളി, റിയാദ് ടാക്കീസ് ഒരുക്കിയ ചെണ്ടമേളം, പോള്‍ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരുടെ വിവിധ നൃത്തങ്ങള്‍, കാവടി, ഭരതനാട്യം, മോഹിനിയാട്ടം, ഇന്ത്യൻ ബാൻഡ്, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്തച്ചുവടുകള്‍ തുടങ്ങിയവ വിദേശികളെയും സ്വദേശികളെയും ആകര്‍ഷിച്ചു.
മലയാളി ഗായകരുടെ സംഗീതരാവുകളും ആസ്വാദകരെ പുളകംകൊള്ളിച്ചു. കഥകളിയും കാവടിയും ആദ്യമായി റിയാദ് സീസണില്‍ അവതരിപ്പിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിഷ്‌ണു വിജയനും സൗദിയിലെ വേദിയില്‍ കഥകളി അവതരിപ്പിക്കാൻ കഴിഞ്ഞത് ആഹ്ലാദകരമാണെന്നും കഥകളി ആചാര്യൻ ചാത്തന്നൂര്‍ കൊച്ചുനാരായണ പിള്ളയും ആറ്റിങ്ങല്‍ സുബിയും പറഞ്ഞു.