സെക്കൻഡ് ഷോ – ജേക്കബ് കരികുളത്തിൽ
ഏകദേശം എട്ട് കൊല്ലങ്ങൾക്കു മുൻപ് ഒരു രാത്രി തിയേറ്ററിന്റെ വെളിയിലേക്ക് സെക്കൻഡ് ഷോ കഴിഞ്ഞു ഇറങ്ങിയപ്പോൾ മനസിന് വല്ലാത്ത സങ്കടവും കുറ്റ ബോധവും തോന്നി. സങ്കടതിന് കാരണം ഒരു നിലവാരവും, ഒരു നേരംപോക്കും ഇല്ലാത്ത പടം ആയിരുന്നു. കുറ്റബോധത്തിനു കാരണം ഞാൻ ഒരാൾ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് എന്റെ മുന്ന് കൂട്ടുകാരും സിനിമക്ക് വന്നത് … ആരും ആരും ഒന്നും മിണ്ടാതെ ബൈക്ക്കളിൽ കയറി ‘ ടെ പടമോ പൊളി എന്നാൽ നല്ല തട്ട് എങ്കിലും അടിച്ചിട്ട് പോകാം ‘ ഒരുത്തൻ ഒരു അഭിപ്രായം പറഞ്ഞു എല്ലാവരും അത് അംഗീകരിച്ചു .
വലിയ തരകേട് ഇല്ലാത്ത ഒരു തട്ട് കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു . നല്ല ചുടു ദോശയും, ചമ്മന്തിയും, കൂടെ നല്ല മുളക് ചെമ്മന്തിയും , ഒപ്പം ചുടു കട്ടനും ശേഷം ഡബിൾ ബുൾസൈയും മനോഹരമായ തട്ട്….. സിനിമ മോശമായ ക്ഷിണം തട്ട് അടിച്ചു തീർത്തു… ഇനി വീട്ടിൽ പോയി സുഖമായി കിടന്നു ഉറങ്ങാം എന്ന് കരുതി ബൈക്ക് സ്റ്റാർട്ട് ചെയ്തു
കുറച്ചു ദൂരം പൊന്നു കഴിഞ്ഞപ്പോൾ ഒരു വിജനപ്രദേശത്തു എത്തിയപ്പോൾ മുന്നിൽ പോയ കൂട്ടുകാരൻ ബൈക്ക് നിറുത്തി ഞാനും സ്ലോ ചെയ്തു ചോദിച്ചു ‘ എന്നാടാ എണ്ണ തീർന്നോ ‘ അവൻ പറഞ്ഞു
‘അളിയാ വഴി സൈഡിൽ ആരോ കിടപ്പുണ്ട് വണ്ടി തട്ടിയത് ആണ് എന്ന് തോന്നുന്നു ‘ ഇറങ്ങാണോ വേണ്ടയോ എന്ന് ഞങ്ങൾ രണ്ടു വട്ടം ആലോചിച്ചു കാരണം അപകട കേസ്സിന്റെ നൂലാമാലകൾ അറിയാവുന്നത് കൊണ്ട് തന്നെ….
എന്തായാലും ഞങ്ങൾ എല്ലാവരും ബൈക്കിൽ നിന്നും ഇറങ്ങി അപകടം പറ്റി കിടക്കുന്ന ആളിന്റെ അടുത്തെത്തി. ബൈക്ക് അപകടം ആണ് മുഖം വ്യക്‌തമല്ല , രക്തത്തിൽ കുളിചാണ് കിടക്കുന്നത്, ജീവൻ ഉണ്ട്, ഇടയ്ക്കു ഞരങ്ങുകയും മുളുകയും ഒക്കെ ചെയുണ്ട്. ആ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് ആർക്കും മനസ് വന്നില്ല…. ആശുപത്രിയിൽ എത്തിക്കണം എങ്കിൽ വാഹനം വേണം, ഞങ്ങൾക്ക് ഉള്ളത് ബൈക്ക് ആണ് അതിൽ കൊണ്ടുപോകാൻ പറ്റില്ല. വഴിയേ വന്ന മുന്ന് നാലു വണ്ടികൾക്കു കൈ കാണിച്ചു ആരും നിറുത്തിയില്ല അവസാനം ഒരു ഓട്ടോ നിറുത്തി ..
അപകട കേസ് ആണ് എന്ന് കണ്ടപ്പോൾ ഓട്ടോകാരനും ഒരു മടി. ‘ ചേട്ടാ ആശുപത്രിയിൽ കൊണ്ട് വിട്ടാൽ മതി… ചേട്ടന് ഒരു കുഴപ്പവും വരില്ല ‘ എന്ന് ഒക്കെ ഞങ്ങൾ പറഞ്ഞപ്പോൾ എന്തോ അദ്ദേഹത്തിന് ഒരു മനസ് അലിവ് ഉണ്ടായി…. ഞങ്ങൾ രണ്ടു പേർ അപകടം പറ്റിയ ആളിന്റെ ഒപ്പം ഓട്ടോയിലും മറ്റുള്ളവർ ബൈക്ക്കളിലുമായി ആശുപത്രിലേക്കു നീങ്ങി. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴും മുഖത്ത് കൂടി രക്തം ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു… ആശുപത്രികാർ തന്ന പേപ്പറുകളിൽ എല്ലാം ഞങ്ങൾ ഒപ്പിട്ടു കൊടുത്തു. ‘തലയിൽ ആഴത്തിൽ മുറിവുണ്ട്… പെട്ടന്നു സർജറി വേണം’ എന്ന് ഡോക്ടർ വന്നു പറഞ്ഞു . ഇതിനിടയിൽ ഒരു നേഴ്സ് വന്നു അപകടം പറ്റിയ ആളിന്റെ പേഴ്സും മൊബൈലും ഞങ്ങളെ ഏൽപ്പിച്ചു… ഒരു പരിചയവും ഇല്ലാത്ത ആളിന്റെ വീട്ടിൽ അറിയിക്കാൻ ഒരു മാർഗവും ഇല്ലാതിരുന്ന ഞങ്ങൾക്ക് വലിയ ഒരു അനുഗ്രഹം ആയി ആ മൊബൈൽ….
ഞങ്ങൾ മൊബൈൽ പരിശോധിച്ച് അതിൽ അവസാനം വിളിച്ച നമ്പർ ‘ മൈ ഹോം ‘ അതിലേക്കു ഞങ്ങൾ തിരിച്ചു വിളിച്ചു മറുതലക്കൽ ഒരു സ്ത്രീ ശബ്ദം ‘ മോനെ… നീ എവിടാ… ഞങ്ങൾ എത്ര നേരമായി നിന്നെ കാത്തിരിക്കുന്നു …’ ഇത് കേട്ടപ്പോൾ എന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ‘ അച്ഛന്റെ കയിൽ ഒന്ന് കൊടുക്കുമോ ‘ എവിടുന്നോ കിട്ടിയ ഒരു ശക്തിയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മറുതലക്കൽ നല്ല ഗാംഭീര്യം ഉള്ള ഒരു ശബ്ദം ‘ എന്താടാ ‘ ഞാൻ ഒരു വിധത്തിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു അദ്ദേഹം ഉടനെ എതാo എന്ന് പറഞ്ഞു ഫോൺ വെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും രണ്ടു ബന്ധുക്കള് ഒപ്പം എത്തി കാര്യങ്ങൾ എല്ലാം ചോദിച്ചു അറിഞ്ഞ ശേഷം ഞങ്ങളോട് പോയിക്കൊള്ളാൻ പറഞ്ഞു….
‘ അങ്കിൾ ഓപറേഷൻ കഴിഞ്ഞേ ഞങ്ങൾ പോകുന്നുള്ളു’ എന്ന് ഞങ്ങൾ പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു ഓപറേഷൻ വിജയകരമായി ‘കിഷോർ ‘ അതാണ് അവന്റെ പേര് എന്ന് ഞങ്ങൾക്ക് അപ്പോഴാണ് മനസിലായത് കിഷോർ സുഖമായി ഇരിക്കുന്നു അൽപ്പം കഴിഞ്ഞു മുറിയിലേക്ക് മാറ്റം എന്ന് ഡോക്ടർ പറഞ്ഞു ഞങ്ങൾക്കും അതോടൊപ്പം കിഷോറിന്റെ അച്ഛനും അത് ഒരു വലിയ ആശ്വാസം ആയി..
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ അവനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു. ഏകദേശം രണ്ടു ആഴ്ചകൾക്ക് ശേഷം അവൻ ആശുപത്രി വിട്ടു. പക്ഷെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്ന് കൊണ്ടിരുന്നു..
ഇന്ന് ഇപ്പോൾ ഞങ്ങൾ നാലുപേരും കിഷോറിന്റെ കല്യാണത്തിന് ശേഷം സദ്യ കഴിക്കാൻ ഇലയുടെ മുന്നിൽ ഇരിക്കുകയാണ്….. സ്റ്റേജിൽ ചിരിച്ചു സന്തോഷവനായി ഫോട്ടോക്ക് പോസ് ചെയ്തു എല്ലാവരോടും കുശലം ചോദിക്കുന്ന കിഷോറിനെ കണ്ടപ്പോൾ ഞങ്ങളുടെ നാലു പേരുടെയും മനസ്സിൽ ഒരു നിയോഗം പോലെ ഞങ്ങൾ കണ്ട ആ സെക്കൻഡ് ഷോ മാത്രം ആയിരുന്നു……
ജേക്കബ് കരികുളത്തിൽ