ഹൈദരാബാദ് : ലുലു ഗ്രൂപ്പിന്‍റെ ഹൈദരാബാദിലെ പുതിയ മെഗാ ഷോപ്പിങ് മാള്‍ ഈ മാസം അവസാനം തുറക്കും. രാജ്യത്ത് ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഷോപ്പിങ് മാളാകും ഹൈദരാബാദിലേത്. ഹൈദരാബാദിലെ കുകട്പള്ളിയില്‍ അഞ്ച് ലക്ഷം ചതുരശ്ര മീറ്ററില്‍ ഒരുക്കുന്ന മാളില്‍ ആഭ്യന്തര, വിദേശ ബ്രാൻഡുകളുടെ വിവിധ സ്റ്റോറുകളും സിനിമാ ഹാളും വിശാലമായ ഫുഡ്കോര്‍ട്ടും ഉള്‍പ്പെടെ സംവിധാനിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ ഹൈദരാബാദിലെ ലുലുമാള്‍ സെപ്റ്റംബര്‍ അവസാനം ഉപഭോക്താക്കള്‍ക്കായി തുറക്കുമെന്ന് ലുലുഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയാണ് അറിയിച്ചത്. ഹൈദരാബാദിലെ മാളിനായി 300 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകട്പള്ളിയിലെ മഞ്ജീര മാള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു.
രാജ്യത്ത് കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലഖ്നോ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ലുലു ഷോപ്പിങ് മാളുകള്‍ പ്രവര്‍ത്തിക്കുന്നത്. അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ അഹ്മദാബാദില്‍ ആദ്യഘട്ടത്തില്‍ 2000 കോടി മുതല്‍ മുടക്കില്‍ ലുലു മാള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഇതുസംബന്ധിച്ച് എം.എ. യൂസുഫലി അഹ്മദാബാദില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. അഹ്മദാബാദില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന് ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി നിരവധി ഹൈപര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ശൃംഖലകളുമുണ്ട്. 2000ല്‍ എം.എ. യൂസുഫലി സ്ഥാപിച്ച ഗ്രൂപ്പിനുകീഴില്‍ 57000ലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലും ലുലു ഗ്രൂപ് പുതിയ മാളുകള്‍ തുറക്കുന്നുണ്ട്.